സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Saturday, May 5, 2012

നാദാപുരത്തോട് ചേര്‍ന്ന് നിന്ന്............



കടത്തനാടിന്റെ മണ്ണിനു ഇതൊരു സന്തോഷ മുഹൂര്‍ത്തം. വേവം എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഡോക്ടര്‍ അദീല പുതിയ ചരിത്രമെഴുതിയിരിക്കുന്നു.

കടത്തനാടിന്റെ ഓര്‍മകളില്‍ നാം  ഉണ്ണിയാര്‍ച്ചയുടെ കഥകള്‍ കുറെ കേള്‍ക്കുകയും പറയുകയും പാടി നടക്കുകയും ചെയ്തു. നാദാ പുരത്തങ്ങാടിയില്‍  മാപ്പിള പ്രമാണിമാരെയും ചട്ടമ്പികളെയും ബന്ദിച്ചു
നടന്നുപോയ ഉണ്ണിയാര്‍ച്ചയുടെ വീര കഥ. അത്കേട്ടറിവോ നാട്ടറിവോ  ഐതിഹ്യമോ ആയി തള്ളിപ്പറയാമെങ്കിലും ഇന്ന് കടത്തനാടിന്റെ മണ്ണില്‍ ഒരു മങ്ക അഭിമാനമായി ഉയര്‍ന്നു ചരിത്രം കുറിച്ചിരിക്കുന്നു.

ഐ എ  എസ്സെന്ന ത്ര്യക്ഷരിയില്‍ എത്തുക എന്നത് സാഹസകരമായ യജ്ഞമാണ്. ഇരുനൂറ്റി മുപ്പതാം റാങ്കുകാരിയായി ഡോക്ടര്‍ അദീലയെന്ന ഒരു പിന്നോക്കക്കാരി അവിടെ എത്തി ചേര്‍ന്നിരിക്കുന്നു. ഇതില്‍ നമുക്കെല്ലാം അഭിമാനിക്കാം.

ബോംബിന്റെയും വാളിന്റെയം വാര്‍ത്തകള്‍ എഴുതിയിരുന്ന പത്രക്കാര്‍ക്ക് നാദാപുരത്തെ കുറിചെഴുതാന്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു. നിങ്ങള്‍ക്ക് ഇതേക്കുറിച്ച് എഴുതാം. എന്നുമെന്നും എഴുതാന്‍ ഒരു അദീല ജന്മമെടുത്തിരിക്കുന്നു.

ഇവിടെ ആരും കാണാതെ ഇത്തരം പ്രതിഭകള്‍ ഒളിഞ്ഞിരിപ്പുണ്ട്. പഠിക്കാനും മറ്റു സര്‍ഗവാസനകളുള്ളവരും ഒട്ടേറെ ഇവ്ടെയുണ്ട്. അവര്‍ക്കാവശ്യമായ കളമോരുക്കിക്കൊടുക്കുക. അതിനു വേണ്ടത് നാട്ടില്‍ സമാധാന അന്തരീക്ഷമാണ്. അത് സാധ്യമായാല്‍ ഇവിടെ അദീലമാര്‍ ജന്മമെടുക്കും. ഈ മണ്ണിനു വളക്കൂറുണ്ട് ആവശ്യമായ വെള്ളവും വെളിച്ചവും പരിചരണവും ലഭിച്ചാല്‍ നല്ല വിളവു ഈ ഭൂമിയില്‍ നിന്ന് കൊയ്തെടുക്കാം.

വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ നാട്ടില്‍ ആഘോഷമാണ്. അദീലയുടെ വീട്ടിലേക്കു ഫോണ്‍ കോളുകളുടെയും നേതാക്കളുടെയും പ്രവാഹം.സ്വീകരണങ്ങള്‍ ഒരുക്കാനുള്ള മത്സരവും.

ആഘോഷിക്കുന്നതും  സ്വീകരണം നല്‍കുന്നത് നല്ലത് തന്നെ. അത്  അന്ഗീകാരമാണ് ,ബഹുമതിയാണ്. അത് നല്‍കുക. ഒപ്പം തന്നെ ഇവിടെയുള്ള ഓരോ മനസ്സുകളും ഒരു പ്രതിജ്ഞ എടുക്കുക. ഇനി ഒരിക്കലും ഈ മണ്ണില്‍ ബോംബിന്റെയും വാളിന്റെയും രക്ത സാക്ഷികള്‍ ഉണ്ടാവാതിരിക്കാനായിരിക്കട്ടെ. അതാണ്‌ നമുക്ക് ഈ നാടിനു  നല്‍കാനുള്ള ഏറ്റവും വലിയ സമ്മാനം. അതായിരിക്കും നമ്മള്‍ അദീലയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സ്വീകരണം.

അങ്ങിനെ സംഭവിച്ചാല്‍ ഒരു ശാന്തമായ അന്തരീക്ഷം ശാശ്വതമായി കൈവന്നാല്‍ ഒരു പാട് പ്രതിഭാ സമ്പന്നര്‍ ഇവിടെ ജന്മമെടുക്കും. രാക്ഷ്ട്രീയത്തിന്റെയും മതത്തിന്റെയും നന്മയുടെ മതില്‍കെട്ടുകള്‍ തകര്‍ത്തു നാം പടുത്തുയര്‍ത്തിയ കുടുസ്സായ ചിന്തകളില്‍ നിന്നും മോചിതരായി നമുക്കൊന്നിച്ച്‌ അദീലയുടെ വിജയത്തില്‍ അഭിമാനിക്കാം.

ഉയരങ്ങള്‍ താണ്ടാന്‍ അദീലയ്ക്ക് കഴിയട്ടെ എന്ന് പ്രാര്ത്തിക്കാം. നന്മയുടെ മനസ്സുകള്‍ തുറന്നിടുക. ആ വാതായനത്തിലൂടെ മാലാഖമാര്‍ കടന്നു വന്നു ഇവിടെ പരിമളം പരത്തട്ടെ.        



No comments:

Post a Comment